Saturday, 16 August 2025

ഒരുമിച്ച്

തണുപ്പ്...
പുലരിയിയിലെ മഞ്ഞു തുള്ളിപോലെ
നമ്മളെ പൊതിഞ്ഞു.
നിന്റെ കൈകളിൽ ഞാൻ,
എന്റെ കൈകളിൽ നീ 
ചൂട് പകർന്ന് 
സമയം സ്വയം നഷ്ടപ്പെട്ടു.

പിന്നെ അടുക്കളയിലേക്ക്.
ചിക്കൻ കഴുകുമ്പോൾ
എന്റെ വിരലുകൾക്കിടയിൽ വെള്ളത്തിന്റെ പൊന്മണികൾ,
നീ അരിഞ്ഞ ഉള്ളിയുടെ നീരിൽ
കണ്ണ് നിറഞ്ഞു.
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു മൃദുവാക്കുമ്പോൾ
പാനിൽ എണ്ണ ചൂടായി,
ആദ്യത്തെ പൊട്ടിത്തെറിക്കൽ പോലെ
മസാലകൾ സംസാരിക്കാൻ തുടങ്ങി.

ആട്ടിൻ കരളിന്റെ ചുവന്ന നിറവും,
പൊരിച്ച കോഴിയുടെ മണവും
അടുക്കളയിൽ ചുറ്റി നൃത്തമാടി.
ബിരിയാണിക്കായി അരി ചൂടുവെള്ളത്തിൽ നനഞ്ഞു,
മുകളിലൂടെ തവികൊണ്ട് 
അലിഞ്ഞുപോകുന്ന പോലെ കലക്കി.
ചൂട് ഉയർന്നപ്പോൾ
മഞ്ഞൾ, മുളക്, മല്ലി —
നിന്റെ ചിരിയോളം ഉത്സാഹത്തോടെ
പാത്രത്തിൽ വീണു കലർന്നു.

ബിരിയാണി കുറച്ച് അടിയിൽ പിടിച്ചു,
ഞങ്ങൾ ഒരുമിച്ച് നോക്കി ചിരിച്ചു;
ഒന്നാമത്തെ തവണയല്ലേ…
എന്ന് നീ പറഞ്ഞപ്പോൾ
അത് പോലും വിജയമായി

വൈകുന്നേരം,
മെട്രോയുടെ ചില്ലുകൾക്കപ്പുറം
നഗരം ഒഴുകി പോയി,
ഞങ്ങളുടെ മങ്ങിയ പ്രതിബിംബങ്ങൾ
ജനലുകളിൽ കുടുങ്ങി.
മുടി വെട്ടി തിരികെ വന്ന നീ,
പുതിയൊരു രൂപം,
എന്നാൽ കണ്ണുകളിൽ
 അതേ സ്നേഹത്തിന്റെ മഴവില്ല്.

പിരിയുന്നതിനു മുൻപ്
നിന്നിൽ നിന്നൊരു കടി,
എന്നാൽ അതിലുമധികം
പിരിഞ്ഞശേഷമുള്ള മൗനം.
ഒരു ശൂന്യത,
ഒരു വിറയൽ,
ഒരു ശ്വസനം പോലും ഭാരമായ അവസ്ഥ.

ഇത് എന്നെങ്കിലും തീരുമോ?
നമ്മൾ എഴുതി കൊണ്ടിരിക്കുന്ന
ഈ കഥ,
ശൂന്യതയുടെ വക്കിൽ
നമ്മൾ എന്നാകും
തനിച്ചാവുക...

No comments:

Post a Comment